സ്വർഗത്തിലേക്കുള്ള വഴി

അതാ ആ വരുന്നയാളെ ശ്രദ്ധിക്കൂ. സ്വർഗത്തിൽ പ്രവേശിക്കുന്ന ഒരാളെ കാണണമെങ്കിൽ അദ്ദേഹത്തെ നോക്കൂ. വാതിലുകൾ തള്ളിത്തുറന്നു കടന്നുവന്ന സഅ്ദു ബ്നു അബീവഖാസിനെ ചൂണ്ടിയാണ് നബി(സ) ഇങ്ങനെ പറഞ്ഞത്.


മസ്ജിദുന്നബവിയിൽ നബി (സ) ക്കുചുറ്റും കൂടിയിരുന്ന അനുചരസമൂഹം കടന്നുവരുന്നയാളെ നോക്കി. ഭാഗ്യവാൻ തന്നെ. ഭാഗ്യവാൻ… സഅദിനു കൈവന്ന ഈ നേട്ടത്തിനു കാരണമെന്തായിരിക്കും? കൂടിയിരുന്നവർ ഓരോരുത്തരും ചിന്തിച്ചു. സഅദ് നാമാരും ചെയ്യാത്ത വല്ല സൽക്കർമവും ചെയ്യുന്നുണ്ടോ? മദിനാശരീഫിലെ സാധാരണ കുടുംബാംഗമാണ് സഅദ്. നമ്മെപ്പോലെ ഒരു വിശ്വാസി. ഇതിൽ കവിഞ്ഞ് സ്വർഗം മുൻകൂർ ഉറപ്പിക്കാൻ മാത്രം വലിയകർമം വല്ലതും ചെയ്യുന്നതായി നാമറിഞ്ഞിട്ടില്ല.


സൽകർമികൾക്ക് സ്വർഗം നൽകുമെന്ന് അല്ലാഹുവിന്റെ വാഗ്ദാ നമാണ്. പക്ഷേ, സ്വർഗകവാടത്തിൽ കാൽകുത്തുമ്പോഴല്ലാതെ അതുറപ്പിക്കാൻ മാർഗമില്ല. എന്നാൽ സഅദിനിതാ നബി (സ) ഉറപ്പുനൽകിയിരി ക്കുന്നു. സ്വഹാബികളുടെ ചിന്തകൾ ഈ വഴിക്കു നീങ്ങി. പലരും പലതും ആലോചിച്ചു. സഅദിനോട് ആർക്കും അസൂയയില്ല. എന്നാൽ സ്വർഗം കിട്ടാനുള്ള കാരണം കണ്ടെത്തിയാലേ അവർക്ക് ആശ്വാസമാകൂ.


ഏതായാലും ഒന്ന് നിരീക്ഷിക്കുകതന്നെ. അബ്ദുല്ലാഹിബ്ൻ അംറ് തീരു മാനിച്ചു. പക്ഷേ പകൽ സമയം മാത്രം പോരല്ലോ നിരീക്ഷണം. രാത്രിയിൽ ഉറക്കൊഴിച്ച് അദ്ദേഹം വല്ലകർമങ്ങളും ചെയ്യുന്നുണ്ടെങ്കിലോ. അതുകൂടി നിരീക്ഷിക്കണമെങ്കിൽ രാത്രി സഅദിനോടൊപ്പം കഴിയണം. അതിനെന്ത് പോംവഴി? അബ്ദുല്ല (റ) ആലോചിച്ചു... അവസാനം എന്തോ തീരുമാനിച്ചു റച്ചപോലെ അബ്ദുല്ല സഭയിൽ നിന്നെഴുന്നേറ്റു. എന്തോ സ്വകാര്യം പറ യാനെന്നമട്ടിൽ സഅദിന്റെ അരികെ ചേർന്നിരുന്നു.

ഞാൻ എന്റെ ഉപ്പയുമായി ചെറിയ സൗന്ദര്യപ്പിണക്കത്തിലാണ് സഅദേ,  


അബ്ദുല്ലാ, എന്താ നീ ഈ പറയുന്നത്? എന്ന് സഅദ് അബ്ദുല്ലാഹിബ് അംറിനോട് ആശ്ചര്യത്തോടെ ചോദിച്ചു.


ചെറിയ പിണക്കമാണ്. പക്ഷേ, മൂന്നു ദിവസം ഞാനാവീട്ടിൽ താമ സിക്കില്ലെന്ന് ശപഥം ചെയ്തിരിക്കുന്നു.  

എന്നിട്ട് ?... 

മൂന്നുനാൾ വീടുവിട്ട് മാറിനിൽക്കുക തന്നെ.

നിന്റെ വീട്ടിൽ താമസി ക്കാൻ സാധിക്കുമോ.... 

ശരി. ഞാൻ സൗകര്യപ്പെടുത്താം.

അന്ന് രാത്രി സഅദ് വീട്ടിലെത്തിയപ്പോൾ കൂടെ അബ്ദുല്ലയും ഉണ്ടായിരുന്നു. വിരുന്നുകാരന് നല്ല സൽക്കാരം ഒരുക്കി…

ഉറങ്ങാനായപ്പോൾ സഅദിന്റെ അടുത്ത് തന്നെ പായവിരിച്ചു. തലയിണയും പുതപ്പുമൊക്കെ ഒരുക്കിവെച്ചു ക്ഷണിച്ചു.

ഇതാ ഇവിടെ കിടക്കാം, വിരിപ്പിൽ കിടന്നു ഉറങ്ങുകയല്ല നിരീക്ഷിക്കുകയാണ്. 


അപ്പോൾ സഅ്ദ് വിരിപ്പിൽ വന്നിരുന്ന് ചില ദിക്കുകൾ ചൊല്ലി. വിളക്കു കെടുത്തി ഖിബ്ലക്കു തിരിഞ്ഞു നീണ്ടു നിവർന്നദ്ദേഹം കിടന്നു. അബ്ദുല്ല ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു…..

ഉറങ്ങാനും വയ്യ ഉറങ്ങാതിരിക്കാനും വയ്യ.

ഉറക്കം തളർത്തിക്കളഞ്ഞ സഅദ് തിരിഞ്ഞും മറിഞ്ഞും കിടക്കുന്നത് അബ്ദുല്ല ശ്രദ്ധിച്ചുകൊണ്ടിരുന്നു. സമർത്ഥനും ധീരനുമായ ഈ മനുഷ്യ നെയാണല്ലോ താൻ നിരീക്ഷിക്കുന്നതെന്ന് അബ്ദുല്ല ഉൾക്കിടിലത്തോടെ ഓർത്തു. ഉറക്കം വരാത്ത അബ്ദുല്ലയുടെ മനസ്സ് ഗതകാല സംഭവങ്ങളിൽ സഞ്ചരിക്കുകയായിരുന്നു.

മക്കയിൽ നിസ്കരിച്ചിരുന്ന ആദ്യകാല മുസ്ലിംകളെ അന്നാട്ടുകാരായ മതവിരോധികൾ ദേഹോപദ്രവം ചെയ്തിരുന്നു. മുസ്ലിംകൾ സംഘം ചേർന്ന് നിസ്കരിക്കുന്ന സമയത്താണ് അക്രമികൾ ഓടിയെത്തുക. ആദ്യം ചൂളം വിളി. പിന്നെ പരിഹാസം. മർദ്ദനം.

അന്നൊരു സായംസന്ധ്യയിൽ ഒരു സംഘം നിസ്കരിക്കുന്നു. സഅദും അക്കൂട്ടത്തിലുണ്ടായിരുന്നു. പതിവുപോലെ ശത്രുക്കൾ നാനാഭാഗത്തു നിന്നും ഓടിയെത്തി. അവരുടെ വരവും പരിഹാസവും സഅദിനു പിടിച്ചില്ല.

കൂടുതൽ ആലോചിച്ചുനിൽക്കാതെ കയ്യിൽ കിട്ടിയ ഒരസ്ഥി കൊണ്ട് സഅദ് ആഞ്ഞുവീശി. ശത്രുക്കളിൽ ഒരാളുടെ തല പൊട്ടി രക്തം വാർന്നൊഴുകാൻ തുടങ്ങി. ഇസ്ലാമിന്റെ സംരക്ഷണത്തിനുവേണ്ടി ചിന്തിയ ആദ്യ രക്തം.. 

രാത്രിയിൽ കിടന്നുറങ്ങാൻ ഭയം... അക്രമികൾ വളഞ്ഞ് കൊലപ്പെടുത്തി യാലോ? ഓരോ രാത്രിയും ഓരോരുത്തർ കാവലിരിക്കുകയാണ് പതിവ്.


അതനുസരിച്ച് നബി (സ) ചോദിച്ചു . ഇന്നാരാണെനിക്ക് കാവലിരിക്കുക പെട്ടെന്ന് മറുപടി വന്നു. ഞാൻ… ശബ്ദംകേട്ട് ആഇശ (റ) തിരിഞ്ഞുനോക്കുമ്പോൾ സഅദാണത്. അന്നുരാത്രി നബി (സ) കൂർക്കം വലിച്ചുറങ്ങി... സുഖനിദ്ര. നിദ്രയിലെ നിരീക്ഷകനായിരുന്ന സഅദിനെയാണ് താനിപ്പോൾ നിരീക്ഷിക്കുന്നത്

അബ്ദുല്ല ഇങ്ങനെ ഓർക്കു കയായിരുന്നു…

സഅദ് (റ) നേരം പുലരാറായപ്പോൾ എഴുന്നേറ്റു. വുളൂഅ് ചെയ്തു സുബ്ഹി നിസ്കരിച്ചു. പാതിരാ നിസ്കാരമോ മറ്റോ അന്ന് കണ്ടില്ല. പകൽ സുന്നത്ത് നോമ്പുമില്ല. അബ്ദുല്ലയുടെ നിരീക്ഷണം മൂന്നുദിവസം പിന്നിട്ടു. അധികം സംസാരിക്കാത്ത പ്രകൃതക്കാരനായ സഅ്ദ് വല്ലതും സംസാരിക്കുന്നത് നല്ലതു മാത്രം, ഒരാളെപ്പറ്റിയും പരദൂഷണം പറയുന്നില്ല. ഇതല്ലാതെ കൂടുതൽ സൽ കർമങ്ങൾ ഒന്നും നിരീക്ഷണത്തിൽ കണ്ടെത്തിയില്ല. പിന്നെന്തുകൊണ്ടാ അദ്ദേഹം സ്വർഗാവകാശിയായായത്. ദിവസം മൂന്നു കഴിഞ്ഞ സ്ഥിതിക്ക് ഇനിയും ഇവിടെ നിൽക്കുന്നത് ശരിയല്ലെന്നു മനസ്സിലാക്കി അബ്ദുല്ല (റ) യാത്ര പറയാനൊരുങ്ങി. സഅദ് ഞാൻ പോകട്ടെ…

നിനക്ക് പോകണമെങ്കിൽ ഞാൻ തടയുന്നില്ല. സഅദേ, ഞാൻ ഉപ്പയുമായി പിണങ്ങുകയോ വഴക്കടിക്കുകയോ ചെയ്തിട്ടില്ല…

പിന്നെയെന്തിനാണ് നീയിവിടെ വന്ന് താമസിച്ചത്..? “

അതിനൊരു കാരണമുണ്ട് . 

എന്നോട് പറയാമോ..?

ഞങ്ങൾ നബിയുടെ അടുത്തിരിക്കുമ്പോൾ മൂന്നു തവണ ഒരേ അനുഭവമുണ്ടായി. ഇപ്പോൾ ഒരാൾ കടന്നുവരും. അദ്ദേഹം സ്വർഗത്തിൽ പോകുമെന്ന് നബി (സ) പ്രവചിച്ചു . അതിനുശേഷം കടന്നുവന്നത് താങ്കളായിരുന്നു. അതിനാൽ താങ്കൾ ആ മഹൽ സ്ഥാനം കൈവരിക്കാൻ എന്തു സൽകർമമാണ് ചെയ്യുന്നതെന്ന് നിരീക്ഷിച്ചു മനസ്സിലാക്കി അതുപോലെ എനിക്കും സ്വർഗം നേടാമെന്ന് കരുതിയാണ് മൂന്നുനാൾ താങ്കൾക്കൊപ്പം താമസിച്ചത്. പക്ഷേ, ഞങ്ങളൊക്കെ ചെയ്യുന്നതിലുപരിമായി സുന്നത്തോ ഫർളോ ആയ ഒരു കർമവും താങ്കളിൽ കാണാൻ കഴി ഞ്ഞില്ല.

ഇനി പറയൂ…,

എന്താണ് താങ്കളുടെ ജീവിതരഹസ്യം..? 

എനിക്കറിയില്ല... പക്ഷേ എന്റെ മനസ്സ് വളരെ ശുദ്ധമാണ്. 

ഒരു മനുഷ്യ നെപ്പറ്റിയും തെറ്റായ ചിന്ത എന്റെ മനസ്സിലില്ല. ഒരാളെയും ദ്രോഹിക്കുന്ന സ്വഭാവമില്ല.

അബ്ദുല്ല (റ)വിന് കാര്യം പിടികിട്ടി.

താങ്കളെ സ്വർഗാവകാശിയാക്കിയത് ഇതല്ലാതെ വേറെയൊന്നുമല്ല.

എനിക്ക് സാധിക്കാത്തതും ഇതുതന്നെ.


ഗുണപാഠം ഹൃദയശുദ്ധിയാണ് ജീവിതവിജയത്തിന്റെ നിദാനം. അസൂയ, പക, വിദ്വേഷം തുടങ്ങി സർവ ദുർഗുണങ്ങളും നീക്കം ചെയ്ത് സ്നേഹം, വാത്സല്യം, സന്തോഷം തുടങ്ങിയ സദ്ഭാവങ്ങൾ ഹൃദയത്തെ അലങ്കരിക്കണം . അപ്പോഴേ ഈമാനിക പ്രഭ ഹൃദയത്തിൽ വർഷിക്കുകയുള്ളൂ.


കേവലം കർമങ്ങൾ കൊണ്ട് രാപ്പകലുകൾ കഴിച്ചുകൂട്ടുന്ന ചിലരെ നാം കാണാറുണ്ട്. രാത്രിയിൽ ഉറക്കമൊഴിച്ച് നിസ്കാരം ഖുർആൻ പാരായണം, സുന്നത്ത് നോമ്പ്, ഇതൊക്കെയുണ്ടെങ്കിലും അന്യരെ ദ്രോഹിച്ചുകൊണ്ടിരിക്കും. ഏഷണി പറയും. കുറ്റപ്പെടുത്തും. അസഭ്യം പുലമ്പും, അവരുടെ മനസ്സ് ശരിയല്ല. ഹൃദയമാലിന്യങ്ങളിൽനിന്ന് മുക്തനാകുമ്പോഴേ സൽക്കർമ ങ്ങൾ ഫലപ്രമദാകുകയുള്ളൂ.

സ്വർഗത്തിലേക്കുള്ള വഴി


Post a Comment

أحدث أقدم

Hot Posts